 
						യുഎഇയിലെ സ്മിത ജോർജിന്റെ തിരോധാനം, സുപ്രധാന സാക്ഷിയുടെ ആത്മഹത്യ, ഭർത്താവിനെ കോടതി വിട്ടയച്ചു
കൊച്ചി: സ്മിത ജോർജിന്റെ തിരോധാനക്കേസിൽ ഭർത്താവ് ആന്റണിയെ (സാബു) എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. കേരളത്തിലും ദുബായിലുമായി നടത്തിയ അന്വേഷണത്തിൽ പ്രതി ആന്റണിക്കെതിരെ കുറ്റപത്രത്തിൽ നിരത്തിയ ആരോപണങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് സിജെഎം സന്ദീപ് കൃഷ്ണ പ്രതിയെ വിട്ടയച്ചത്. കേസിൽ സുപ്രധാന സാക്ഷി ജീവനൊടുക്കിയതോടെയാണ് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാതെ വന്നത്.
കേസ് ഇങ്ങനെ…
വിവാഹിതയായി മാസങ്ങൾക്കുള്ളിൽ ഭർത്താവ് തോപ്പുംപടി സ്വദേശി ആന്റണിയുടെ (സാബു) അടുത്തേക്ക് സ്മിത ജോർജ് ദുബായിലേക്ക് പോയി. ഷാർജിയിലെത്തിയ ഇടപ്പള്ളി സ്വദേശി സ്മിതയെ 2005 സെപ്തംബർ ഒന്നിന് വിമാനത്താവളത്തിൽനിന്ന് വിളിച്ചുകൊണ്ടുപോയി. രണ്ടാം ദിവസം സ്മിതയെ കാണാതായി. സ്മിത കത്തെഴുതിവെച്ച് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നാണ് ഭർത്താവായ ആന്റണി അറിയിച്ചത്. എന്നാൽ, കത്തിലെ കയ്യക്ഷരം സ്മിതയുടേത് അല്ലെന്നും ഭർത്താവിന്റേതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ വിശ്വാസ്യത കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കാണാതായതിന് ശേഷം ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത യുവതിയുടെ മൃതദേഹം പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ സ്മിതയുടേതാണെന്ന് ബോധ്യപ്പെട്ടു. സ്മിത എങ്ങനെ, എവിടെവെച്ച് കൊല്ലപ്പെട്ടു, ആരാണ് കൊലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയായി. സ്മിതയെ കാണാതായശേഷം ദേവയാനിയെന്ന സ്ത്രീയ്ക്കൊപ്പം ഭർത്താവ് ആന്റണി താമസമാക്കി. ആന്റണിക്ക് സ്മിതയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സ്മിതയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. മജിസ്ട്രേട്ട് മുൻപാകെ ദേവയാനി (36) കുറ്റസമ്മതമൊഴി നൽകിയെങ്കിലും പിന്നീട് ആത്മഹത്യ ചെയ്തു. നുണപരിശോധനയ്ക്ക് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുന്ന വഴി ട്രെയിനിൽ വെച്ചാണ് ദേവയാനി വിഷം കഴിച്ചത്. ഇതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ 2016 ജൂലൈ ഒൻപതിന് മരിച്ചു. ഇതോടെ കേസിലെ സുപ്രധാന സാക്ഷിയെയാണ് പ്രോസിക്യൂഷന് നഷ്ടപ്പെട്ടത്. കേസിൽ ക്രൈം ബ്രാഞ്ചാണ് ആന്റണിയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതിക്കുവേണ്ടി എംജെ സന്തോഷ് ഹാജരായി. 25 സാക്ഷികളെ വിസ്തരിച്ച കോടതി സിബിഐ ഹാജരാക്കിയ 50 രേഖകൾ പരിശോധിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 
 
		 
		 
		 
		 
		 
		
Comments (0)