
Iranian drone attack Kuwait airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി 1 (T1) ടെർമിനലിനു നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. കുവൈത്തിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ലഭ്യമായി വരികയാണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി എംബസി അധികൃതർ ബന്ധപ്പെട്ടതായും അറിയിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നിയമസഹായങ്ങളും കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച് ഉറപ്പാക്കുമെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ വ്യക്തമാക്കി. നിരവധി പേർക്ക് പരിക്കേറ്റ ഈ ക്രൂരമായ വ്യോമാക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലെ ഒന്നാം നമ്പർ യാത്രാ ടെർമിനൽ കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോണുകൾ പതിച്ചത്. ഇത് വിമാനത്താവളത്തിലെ നിരവധി സുപ്രധാന സൗകര്യങ്ങൾക്കും പ്രവർത്തന സംവിധാനങ്ങൾക്കും കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ വരുത്തി. വിമാനത്താവളത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ബാക്കി സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പദ്ധതികൾക്ക് അനുസൃതമായി ബന്ധപ്പെട്ട സുരക്ഷാ അധികാരികൾ ഉടനടി നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ-രാജ്ഹി പറഞ്ഞു. ആവശ്യമായ സുരക്ഷാ പരീക്ഷണങ്ങളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാകുന്നത് വരെയും വിമാനത്താവളം പൂർണ്ണമായി പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നത് വരെയും ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കുവൈത്തിലേക്ക് വരേണ്ട വിമാനങ്ങൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റ് ബദൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്നും സിവിൽ ഏവിയേഷൻ വക്താവ് വ്യക്തമാക്കി. നിലവിൽ, ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച റൺവേകൾ, മറ്റ് പ്രവർത്തന സംവിധാനങ്ങൾ, കെട്ടിടത്തിന്റെ ഭാഗങ്ങൾ എന്നിവ പുനർനിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ഉന്നതതല സാങ്കേതിക വിദഗ്ധരുടെ സംഘം വിമാനത്താവളത്തിൽ സമഗ്രമായ പരിശോധനകളും വിലയിരുത്തലുകളും ആരംഭിച്ചിട്ടുണ്ട്.