
iran drone attack kuwait airport കുവൈത്ത് സിറ്റി: താൽക്കാലിക ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ വ്യോമാക്രമണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ യാത്രാ ടെർമിനൽ കെട്ടിടത്തിന് (T1) സാരമായ കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം സ്ഥിരീകരിച്ച കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി, സുരക്ഷ മുൻനിർത്തി രാജ്യത്തെ വാണിജ്യ വിമാന സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. മുൻപ് ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന വിമാനത്താവളം അറ്റകുറ്റപ്പണികൾക്ക് ശേഷം ജൂൺ ഒന്നിനാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ബഹ്റൈൻ തങ്ങളുടെ വ്യോമപാത പൂർണ്ണമായി അടച്ചിട്ടുണ്ട്. യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക പ്രതികാര നടപടികളുടെ തുടർച്ചയാണ് ഈ ആക്രമണം. യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് ഇറാന്റെ ഖാർഗ് ദ്വീപിലേക്ക് പോകാൻ ശ്രമിച്ച എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ ആദ്യം കുവൈത്തിലേക്കും ബഹ്റൈനിലേക്കും മിസൈലുകൾ തൊടുത്തത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തന്ത്രപ്രധാനമായ ‘ഖേഷം’ ദ്വീപ് യുഎസ് സൈന്യം ആക്രമിച്ച് തകർത്തു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാൻ വീണ്ടും കുവൈത്ത് വിമാനത്താവളത്തെ ലക്ഷ്യമിട്ട് നീങ്ങിയത്. താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര മധ്യസ്ഥരുമായി നടത്തിവന്നിരുന്ന എല്ലാവിധ ആശയവിനിമയങ്ങളും തൽക്കാലത്തേക്ക് നിർത്തിവെച്ചതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിലെ സമാധാന ചർച്ചകൾ പൂർണ്ണമായും വഴിമുട്ടി. അതേസമയം, ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ അടിയന്തിരമായി സംസാരിച്ചു. ബെയ്റൂട്ടിലെ ആക്രമണങ്ങൾ ഉടനടി നിർത്തലാക്കാൻ ട്രംപ് നെതന്യാഹുവിന് കർശന നിർദ്ദേശം നൽകിയതായാണ് നയതന്ത്ര വൃത്തങ്ങളിൽ നിന്നുള്ള വിവരം.