
Kuwait airport attack malayalis injured കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ 57 ദിവസം പിന്നിടുമ്പോൾ ഗൾഫ് മേഖലയെ വീണ്ടും വലിയ യുദ്ധഭീതിയിലാഴ്ത്തി കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്റെ അതിരൂക്ഷമായ വ്യോമാക്രമണം. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ (T1) ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെടുകയും മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ബഹ്റൈനിലെ തങ്ങളുടെ താവളങ്ങൾ തകർത്തുവെന്ന ഇറാന്റെ അവകാശവാദം അമേരിക്കൻ സൈന്യം തള്ളി. എങ്കിലും അതീവ ജാഗ്രതയുടെ ഭാഗമായി ബഹ്റൈൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്. യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാനാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ഉൾപ്പെടെ ആകെ അറുപത്തിമൂന്ന് പേർക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ മൂന്ന് പേർ മലയാളികളാണ്. വിമാനത്താവളത്തിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയും രണ്ട് യുവാക്കളുമാണ് പരുക്കേറ്റ മലയാളികൾ. ഇവരുൾപ്പെടെ ആകെ പന്ത്രണ്ട് ഇന്ത്യക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കുവൈത്തിലേക്കുള്ള വ്യോമഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടു. ഇത് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെ കടുത്ത രീതിയിൽ ബാധിച്ചു. കേരളത്തിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പലതും വൈകുകയോ റദ്ദാക്കുകയോ തിരിച്ചുവിടുകയോ ചെയ്തു. അമേരിക്ക തങ്ങൾക്കെതിരെ നടത്തിയ മുൻ ആക്രമണങ്ങൾക്കുള്ള പ്രതികാരമായാണ് കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചതെന്ന് ഇറാൻ വിശദീകരിക്കുന്നു. എന്നാൽ തങ്ങളുടെ മണ്ണോ വ്യോമാതിർത്തിയോ മറ്റൊരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ വിട്ടുനൽകിയിട്ടില്ലെന്ന് കുവൈത്ത് ഔദ്യോഗികമായി വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെയും വിമാനത്താവളത്തെയും തകർത്ത ഇറാന്റെ നടപടിയെ സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിന് പിന്നാലെ നയതന്ത്ര തലത്തിലുള്ള ശക്തമായ തിരിച്ചടിയായി കുവൈത്ത് തങ്ങളുടെ രാജ്യത്തുള്ള രണ്ട് ഇറാൻ നയതന്ത്രജ്ഞരെ അടിയന്തരമായി പുറത്താക്കി. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സായുധ സേന നിലവിൽ അതീവ ജാഗ്രതയിലാണ്.