
Kuwait airport Iran attack കുവൈത്ത് സിറ്റി: ഇന്ന് (ജൂൺ 3) പുലർച്ചെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്റെ ആക്രമണം. യാത്രാ ടെർമിനൽ കെട്ടിടത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണമുണ്ടായതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാന്റെ നിരവധി ഡ്രോണുകൾ വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ടെർമിനൽ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സായുധ സേന നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പരിക്കേറ്റവർക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര പദ്ധതി സജീവമാക്കിയതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷ മുൻനിർത്തി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ മറ്റ് ബദൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്യുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിലെ പ്രവർത്തന സംവിധാനങ്ങൾക്കുണ്ടായ കേടുപാടുകൾ വിലയിരുത്താൻ സാങ്കേതിക വിദഗ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 4 എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെൃ ശാഖകളും താൽക്കാലികമായി അടച്ചു.