
drug bust in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനയിൽ മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ അറസ്റ്റിലായി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ നിർണ്ണായക നീക്കത്തിലൂടെയാണ് അന്താരാഷ്ട്ര ലഹരി സംഘം വലയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സെക്യൂരിറ്റി ന്യൂസ്’ പരിപാടിയിലൂടെയാണ് ഈ ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ: 3 പേർ, ബംഗ്ലാദേശികൾ: 3 പേർ, ഈജിപ്തുകാർ: 2 പേർ, സിറിയക്കാർ: 2 പേർ, നേപ്പാൾ സ്വദേശി: 1 പേർ എന്നിവരാണ് പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വൻ ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. മരിജുവാന: 15 കിലോ, കെമിക്കൽ പദാർത്ഥങ്ങൾ: 3, കിലോയിലധികം, ഷാബു (മെത്താംഫെറ്റാമൈൻ): 1.25 കിലോ, ഹാഷിഷ്: 1.1 കിലോ, സിബിഡി ഓയിൽ: 5 ലിറ്റർ, ഗുളികകൾ: 2,000 കാപ്റ്റഗൺ ഗുളികകൾ, 650 ലിറിക്ക ഗുളികകൾ, മറ്റുള്ളവ: 9 ഗ്രാം ഹെറോയിൻ, ലഹരിമരുന്ന് തൂക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ഉപകരണങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലഹരി മാഫിയയെ വേരോടെ പിഴുതെറിയുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഫീൽഡ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ ശക്തമായ നിരീക്ഷണം തുടരാനാണ് അധികൃതരുടെ തീരുമാനം.