
Air India; യുഎഇ; വിമാന സർവ്വീസുകൾ സാധാരണ നിലയിലേക്ക്, മിക്ക സർവീസുകളും പുനഃസ്ഥാപിക്കപ്പെടുമെന്ന് എയർ ഇന്ത്യ
Air India; ഖത്തറിലെ യുഎസ് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ വിമാന സർവ്വീസുകൾ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ചൊവ്വാഴ്ചയോടെ സാധാരണ നിലയിലായി. ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് വിവിധ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത്. എന്നാൽ ചൊവ്വാഴ്ച പകൽ തന്നെ വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും സർവ്വീസുകൾ പൂർവ സ്ഥിതിയിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ തടസ്സപ്പെടുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും ഇന്ത്യയിലേക്കുള്ള സർവീസുകളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. എമിറേറ്റ്സ് വിമാനക്കമ്പനി നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി പ്രസ്താവനയിൽ അറിയിച്ചു. അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേഴ്സും വിവിധ സർവീസുകൾ വഴിതിരിച്ചുവിട്ടിരുന്നു. ഷാർജയിൽ നിന്നുള്ള നിരവധി സർവീസുകളെയും വ്യോമപാതയിലെ തടസ്സം ബാധിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച മിക്ക സർവീസുകളും പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
മുഴുവൻ സർവീസുകളും പുനഃസ്ഥാപിക്കാനുള്ള നടപടി തുടരുകയാണെന്ന് എയർഇന്ത്യയും പ്രസ്താവനയിൽ അറിയിച്ചു. മിക്ക സർവീസുകളും ബുധനാഴ്ചയോടെ പൂർണമായി പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാന പാതകളിലൊന്നാണ് ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ളത്. യു.എ.ഇയിലെ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പാതയിൽ തടസ്സം രൂപപ്പെട്ടത് വലിയ ആശങ്കകൾക്ക് വഴിയൊരുക്കിയിരുന്നു. നേരത്തെ തന്നെ ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള ചില വിമാന സർവീസുകൾ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇറാൻ, പാകിസ്താൻ രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. നേരത്തെയുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും നിലവിൽ വ്യോമപാത അനുവദിക്കുന്നില്ല. ഇതോടെ വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതയിലേക്ക് മാറിയതിനാൽ ഈ പാതയിൽ എയർ ട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് ഗൾഫിലെ വേനലവധിക്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന സമയത്തായതിനാൽ നിരവധി പേർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കും. മേഖലയിലെ സാഹചര്യത്തിനനുസരിച്ച് വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്ന് നേരത്തെ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
Comments (0)