
ഇസ്രായേലിൽ കനത്ത ആക്രമണവുമായി ഇറാൻ; ജനങ്ങളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി ഇസ്രയേല്‍
12 ദിവസത്തെ യുദ്ധം 24 മണിക്കൂറിനകം അവസാനിക്കുമെന്നും ഇസ്രയേല്‍– ഇറാന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണവുമായി ഇറാന്. ഇറാന് സൈന്യത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്. ആര്‍ക്കാണ് എവിടെയും എപ്പോള്‍ വേണമെങ്കിലും പ്രഹരമേല്‍പ്പിക്കാന്‍ കഴിവുള്ളതെന്ന് ഞങ്ങള്‍ കാണിച്ച് തരാമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പിന്നാലെ ബീര്‍ഷീബയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 11 പേര്‍ക്ക് ജീവന് നഷ്ടമായതായി ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപ്പേര്‍ക്കാണ് പരുക്കേറ്റത്. പാര്‍പ്പിട സമുച്ചയത്തിനടുത്താണ് മിസൈല്‍ പതിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. മധ്യ– തെക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് എട്ട് മിസൈലുകളാണ് ഇറാന് തൊടുത്തത്. ഇറാന്റെ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ നിലംപൊത്തി, വാഹനങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചു.
അതേസമയം, വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് മുന്‍പ് ഇറാനില്‍ നിന്നും കനത്ത പ്രഹരമുണ്ടായേക്കുമെന്ന് ഇസ്രയേല്‍ കരുതുന്നു. ഇതോടെ ജനങ്ങളോട് എത്രയും വേഗം ഷെല്‍ട്ടറുകളില്‍ എത്തി സുരക്ഷിതരായിരിക്കാന്‍ നിര്‍ദേശം നല്കി. കുട്ടികളെയും പ്രായമായവരെയും ഷെല്ട്ടറുകളിലെത്തിക്കാന് സൈന്യം മുന്‍കൈയെടുക്കുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)