Posted By saritha Posted On

വന്‍ ശൃംഖല; കേരളത്തില്‍ നിന്ന് ഒറ്റ സ്വകാര്യബാങ്കിലൂടെ മാത്രം വിദേശത്തേക്ക് കടത്തിയത് 2,700 കോടിയിലധികം രൂപ, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Black Money Laundering Kerala കോഴിക്കോട്: കേരളത്തിൽ നിന്ന് അഞ്ച് വർഷത്തിനിടെ ഒറ്റ സ്വകാര്യ ബാങ്കിലൂടെ മാത്രം വിദേശത്തേയ്ക്ക് കടത്തിയത് 2,700 കോടിയിലധികം രൂപയുടെ കള്ളപ്പണം. ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്‍റേതാണ് കണ്ടെത്തല്‍. വിദേശത്തേക്ക ബാങ്ക് വഴി കള്ളപ്പണം കടത്തുന്നതിനു പിന്നിൽ കള്ളപ്പണ ഇടപാടുകാർക്കു പുറമേ, ചില സ്വകാര്യ ബാങ്കുകൾ, അവരുടെ റഫറൽ ഏജന്റുമാർ, ട്രാവൽ ഏജൻസികൾ, വിദേശനാണ്യ വിനിമയ സ്ഥാപനങ്ങൾ ഉള്‍പ്പെടെയുള്ള വന്‍ ശൃംഖലയാണുള്ളത്. കള്ളപ്പണം ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ടാകാമെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. ചില ബാങ്കുകൾ അക്കൗണ്ട് ഉടമകളുടെ വിദേശയാത്രകളിലെ ചെലവും വിസ ചെലവും മറ്റും നേരിട്ട് കൈകാര്യം ചെയ്യുന്നത് മാനദണ്ഡങ്ങൾ ലംഘിച്ചും അലംഭാവത്തോടെയുമാണ്. അക്കൗണ്ട് ഉടമയും വിദേശത്ത് പണം സ്വീകരിക്കുന്ന സ്ഥാപനവും തമ്മിലുള്ള കരാർ രേഖ, പാസ്പോർട്ട് നമ്പർ, ബിൽ തുക തുടങ്ങിയ വിശദാംശങ്ങൾ ബാങ്കുകൾ കൃത്യമായി വാങ്ങിവയ്ക്കുന്നില്ല. വിദേശയാത്ര നടന്നോയെന്നു പോലും ഉറപ്പു വരുത്തുന്നില്ല. ഇക്കാരണങ്ങളാൽ യാത്രക്കാരന്റെ പേരിൽ വിദേശത്തേക്ക് അയച്ച പണം ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. വൻ തോതിൽ വിദേശനാണ്യ വിനിമയ ചട്ട ലംഘനം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ചില ട്രാവൽ ഏജൻസികളുടെ കറന്റ് അക്കൗണ്ടിൽ നിന്നു വൻ തോതിൽ വിദേശത്തേക്കു പണമൊഴുക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek വിദേശ യാത്ര പോകുന്നവരുടെ പണം എന്ന നിലയ്ക്കാണു വിദേശത്തെ ട്രാവൽ പാർട്നറുടെ അക്കൗണ്ടിലേക്കോ സഹോദര സ്ഥാപനത്തിലേക്കോ പണം അയയ്ക്കുന്നത്. പക്ഷേ, ഇതിൽ മുക്കാൽ പങ്ക് യാത്രകളും നടക്കാറില്ല. യാത്രക്കാർ അറിയാതെ, അവരുടെ പാസ്പോർട്ട് നമ്പർ, പാൻ എന്നിവയടക്കമുള്ള വിശദാംശങ്ങൾ കള്ളപ്പണം വിദേശത്തേക്ക് അയയ്ക്കാനായി ദുരുപയോഗിക്കുകയാണു ചെയ്യുന്നത്. ആദായവകുപ്പിന്‍റെ കണ്ണ് വെട്ടിക്കാനായി ട്രാവല്‍ ഏജന്‍സികള്‍ ഒരാളുടെ പേരിൽ ഒറ്റ ബാങ്കിൽ നിന്നു വലിയ തുക അയയ്ക്കുന്നതിനു പകരം 5–6 ലക്ഷം രൂപയുടെ തുകകൾ പല ബാങ്കുകളും കറൻസി വിനിമയ സ്ഥാപനങ്ങളും വഴി വിദേശത്തേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. വിദേശത്തേക്കുള്ള പണമയക്കല്‍ നിബന്ധന പ്രകാരം, ഇന്ത്യക്കാർക്ക് ഒരു സാമ്പത്തിക വർഷം ആകെ 2.5 ലക്ഷം യുഎസ് ഡോളറിനു തുല്യമായ തുക വിദേശത്തേക്ക് അയയ്ക്കാം. 10 ലക്ഷം രൂപയോ അതിനു മുകളിലോ ഒറ്റയടിക്ക് അയയ്ക്കുമ്പോൾ ആദായനികുതി വകുപ്പിനു അറിയിപ്പു ലഭിക്കുന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ട്. ഒന്നിലേറെ തവണ 10 ലക്ഷത്തിൽ കുറഞ്ഞ തുകകൾ ഒരാളുടെ പേരിൽ അയച്ചാണു കള്ളപ്പണ ഇടപാടുകാർ ഇതു മറികടന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *