Posted By ashwathi Posted On

visa fraud; യുഎഇയിൽ വ്യാജകമ്പനികൾ തുറന്ന് വൻതോതിൽ വിസതട്ടിപ്പ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

visa fraud; യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് വൻതോതിൽ വിസാ തട്ടിപ്പ് നടത്തിയ 21 പേരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ പ്രതികൾക്ക് ദുബായ് സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി കോടതി 2.25 കോടി ദിർഹം (ഏകദേശം 51 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി. 33 വ്യാജ സ്ഥാപനങ്ങളുടെ പേരിൽ 385 താമസവിസകൾ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തി. ഈ വ്യാജ കമ്പനികളെല്ലാം അധികൃതർ അടപ്പിച്ചു. ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) സംശയാസ്പദമായ കമ്പനികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതെന്ന് മുതിർന്ന അഡ്വക്കറ്റ് ജനറലും സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ മേധാവിയുമായ കൗൺസിലർ ഡോ. അലി ഹുമൈദ് ബിൻ ഖാതേം അറിയിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി വ്യാജ കമ്പനികളുടെ ഓഫീസുകളിൽ നിരീക്ഷണവും പരിശോധനകളും നടത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek  തുടർന്നാണ് ഇവരെ സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി കോടതിക്ക് കൈമാറിയത്.

തട്ടിപ്പിൻ്റെ രീതിയും പ്രത്യാഘാതങ്ങളും

സ്ഥാപനങ്ങളുടെ ലൈസൻസുകളിൽ വ്യാജ വിലാസങ്ങളാണ് നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ കമ്പനികൾ സ്ഥാപിച്ച് ആളുകളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരികയും എന്നാൽ തൊഴിലാളികളുടെ താമസപദവി ശരിയാക്കാതെ സ്ഥാപനങ്ങൾ പെട്ടെന്ന് അടച്ചുപൂട്ടുകയുമാണ് ഇവർ ചെയ്തിരുന്നത്. താമസവിസകൾ നിയമവിരുദ്ധമായി നേടുന്നതിന് മാത്രമായാണ് വ്യാജകമ്പനികൾ സ്ഥാപിച്ചതെന്ന് ഡോ. അലി ഹുമൈദ് വ്യക്തമാക്കി. താമസ, തൊഴിൽ നിയമങ്ങൾ മറികടന്ന് നിയമവിരുദ്ധമായി ലാഭം നേടാനുള്ള ആസൂത്രിത ശ്രമങ്ങളാണ് പ്രതികൾ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഡോ. ബിൻ ഖാതേം പറഞ്ഞു.

മലയാളികൾ ഉൾപ്പെടെ നിരവധി പേർ കെണിയിൽ

‘കുറഞ്ഞ ചെലവിൽ ലൈസൻസും വിസയും’ എന്ന ആകർഷകമായ പരസ്യവാചകത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകൾ വ്യാപകമാണ്. വിസാ തട്ടിപ്പിൽ കുടുങ്ങി ഒട്ടേറെ മലയാളികൾ ഇത്തരത്തിൽ യുഎഇയിൽ ദുരിതത്തിലായിട്ടുണ്ട്. ആവശ്യക്കാർ വിസയ്ക്ക് വേണ്ടി നൽകുന്ന രേഖകൾ ഉപയോഗിച്ച് ട്രേഡ് ലൈസൻസ് എടുക്കുകയും അതിൽ പാർട്ണർ വിസ നൽകുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. അതേസമയം, ഈ ലൈസൻസിൽ അപേക്ഷകനറിയാതെ മറ്റ് പലർക്കും എംപ്ലോയ്‌മെന്റ് വിസകളും പാർട്ണർ വിസകളും നൽകിയിട്ടുണ്ടാകും. ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണമെന്നോ കൂടെയുള്ള പങ്കാളികൾ ആരൊക്കെയാണെന്നോ ഇത്തരം സ്ഥാപന അധികൃതർ അറിയിക്കുകയുമില്ല. ഒരു വർഷം പിന്നിടുമ്പോൾ ലൈസൻസിന്റെ കാലാവധി കഴിയുകയും, ആ ലൈസൻസിൻ്റെ കീഴിൽ നൽകിയ എംപ്ലോയ്‌മെന്റ് വിസക്കാരുടെ നിയമപരമായ ഉത്തരവാദിത്വം ഈ പാർട്ണർമാരുടെ പേരിലാകുകയും ചെയ്യും. എംപ്ലോയ്‌മെന്റ് വിസ ലഭിച്ചവർ മറ്റൊരു ജോലി ലഭിച്ച് മാറുമ്പോൾ ലൈസൻസ് ഉടമയെ ബന്ധപ്പെടാൻ സാധിക്കാതെ വരികയും ലേബർ കോടതിയിൽ പരാതി നൽകുകയും ചെയ്യുന്നതോടെയാണ് പലരും തങ്ങൾ എംപ്ലോയർമാരാണെന്ന് അറിയുന്നത്. രണ്ട് വർഷത്തെ വിസയെടുത്ത പലരും ഈ കെണിയിലകപ്പെട്ടത് ഇങ്ങനെയാണ്. എംപ്ലോയ്‌മെന്റ് വിസയ്ക്ക് നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശ് പോലുള്ള രാജ്യക്കാർക്കും ഇത്തരം പാർട്ണർ വിസകൾ വിൽക്കുകയും, അവർക്ക് യുഎഇയിൽ ജോലിയൊന്നും ഇല്ലാതെ അലയേണ്ടി വരുന്ന അവസ്ഥ നിലവിലുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *