കൊല്ലം: ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്. വർക്കല സ്വദേശി ഇക്ബാലിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1997 ജൂലൈ 16നാണ് കേസിനാസ്പദമായത് നടന്നത്. കുളത്തൂപ്പുഴയിൽ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സ്വകാര്യബസില്‍ കയറിയ അഞ്ചല്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. ബസ് യാത്രക്കാരിയായ 26 കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് ബസില്‍നിന്ന് ഇറക്കുകയും പിന്നീട് കാറില്‍ കടത്തിക്കൊണ്ടുപോയി പരവൂര്‍, വര്‍ക്കല എന്നിവിടങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ബസുടമയുടെ മകനും ബസിലെ കണ്ടക്ടറുമായിരുന്നു പിടിയിലായ ഇക്ബാല്‍. ഇക്ബാല്‍ ഉള്‍പ്പടെയുള്ള പ്രതികളെ നേരത്തെ പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവില്‍ പോയ പ്രതി എറണാകുളം ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ രഹസ്യമായി താമസിച്ചു. പിന്നീട്, വിദേശത്തേക്ക് കടന്നു. പലതവണ ഇക്ബാലിനെ പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാല്‍, അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇക്ബാല്‍ നാട്ടിലെത്തിയെന്ന് അഞ്ചൽ പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വര്‍ക്കല ശ്രീനിവാസപുരം സ്വദേശി സജീവിനെ തിരുവനന്തപുരം ചെങ്കോട്ടുകോണത്തുനിന്ന് കഴിഞ്ഞ ഏപ്രിലില്‍ അഞ്ചല്‍ പോലീസ് പിടികൂടിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A