ലണ്ടനിൽ ബെെക്ക് അപകടത്തിൽ മരിച്ച ജെഫേഴ്‌സൺ ജസ്റ്റിന്‍റെ(27) അന്ത്യകർമ്മം ഷാർജയിലെ ജുവൈസയിലെ ശ്മശാനത്തിൽ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം 50ത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് ഹൃദയഭേദകമായി മാറി.
“വളരെ സ്വകാര്യമായി ചടങ്ങ് നടത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും ജെഫേഴ്‌സണിന്റെ സ്‌കൂൾസഹപാഠികളും സുഹൃത്തുക്കളും ജെഫേഴ്സണെ കാണാനായി എത്തി,” ജെഫേഴ്‌സണിന്റെ അച്ഛനായ ജസ്റ്റിന് മാധ്യമങ്ങളോട് പറഞ്ഞു. “അവൻ സുഹൃത്തുക്കൾക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു. എല്ലാവർക്കും അവനോട് വലി ഇഷ്ടമായിരുന്നുവെന്ന് ഞങ്ങൾഇന്ന് മനസ്സിലാക്കി. മോർച്ചറിയിൽ അവൻ ഒറ്റയ്ക്കായിരുന്നുവെന്ന ചിന്ത ഞങ്ങളെ ഏറെ ദു:ഖിപ്പിച്ചിരുന്നു.എന്നും ജെഫേഴ്സന്റെ പിതാവ് പറഞ്ഞു.”
ജൂലൈ 25-ന് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്, ലീഡ്സിലെ റോഡിൽ ബൈക്ക് അപകടത്തിൽപ്പെടുന്നത്. തുടർന്ന് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം, ബുധനാഴ്ച വൈകിട്ട് മൃതദേഹം യു.എ.ഇയിലേക്ക് കൊണ്ടുവന്നു.മൂന്ന് സഹോദരന്മാരിൽ രണ്ടാമത്തെയാളായ ജെഫേഴ്‌സൺ ഷാർജയിലാണ് വളർന്നത്. “ചെറുപ്പം മുതൽ നൃത്തത്തിലും പാട്ടിലും വലിയ താല്പര്യമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം റാപ്പ് ഗാനങ്ങൾ എഴുതാനും ആലപിക്കാനും തുടങ്ങി. ഫോട്ടോഗ്രാഫിയിലും താൽപരനായിരുന്നു. “പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്നു ജെഫേഴ്സൺ. ലോഡിങ്ങും അൺലോഡിങ്ങുമെല്ലാം ചെയ്തിട്ടുണ്ട്. ഞങ്ങളോട് ഒരിക്കലും അവൻ പണം ചോദിച്ചിട്ടില്ല. അവൻ സ്വയംപര്യാപ്തനായി ജീവിച്ചത് ഞങ്ങൾക്കൊരു അഭിമാനമായിരുന്നു. അവന്റെ മുഖത്ത് എപ്പോഴും ഒരു സ്നേഹ ചിരിയുണ്ടായിരുന്നു,” ജെഫേഴ്സന്റെ പിതാവ് പറഞ്ഞു.
Tag: Funeral of young man who died in London car accident held in Sharjah