ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്ണനും ഗള്‍ഫില്‍ അപരന്‍. നിറഞ്ഞ പുഞ്ചിരിയുമായി കാറിന്റെ മുന്‍വശത്തിരുന്നു തന്നെ നോക്കുന്ന സുപരിചിത മുഖം കണ്ട് അല്‍ഹസയിലെ മലയാളിയായ ഷിബി മോഹനന്‍ അമ്പലപ്പുഴ ഒരു നിമിഷം അമ്പരന്നുപോയി. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ kodiyeri balakrishnan മുഖമുള്ള ഒരാള്‍ കാറിലിരിക്കുന്നു. ആദ്യത്തെ അമ്പരപ്പ് മാറി വിസ്മയമായി . പിന്നെ കൗതുകത്തോടെ ഓടി അരികിലെത്തി ചാഞ്ഞും ചരിഞ്ഞുമൊക്കെ സൂക്ഷിച്ചു നോക്കി. കേരളത്തിനു പ്രിയപ്പെട്ട സഖാവ് കോടിയേരിയുടെ അതേ പുഞ്ചിരിയും മുഖഭാവങ്ങളും വന്നു മാറി മറിയുന്നു. അടുത്തെത്തി തന്നെ അടിമുടി സാകൂതം വീക്ഷിക്കുന്ന ഷിബി അമ്പലപ്പുഴയോട് കാറിലിരുന്ന് പ്രിയപ്പെട്ട സഖാവ് ചോദിച്ചു: കൈഫല്‍ ഹാല്‍ ..? എന്താണ് വിശേഷം എന്നര്‍ഥം. എന്താണ് എന്നെ ഇങ്ങനെ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അറബികില്‍ ജിജ്ഞാസയോടെ ചോദിച്ചു തുടങ്ങിയത് അല്‍ഹസ സ്വദേശിയായ ഫരീദ് മുഹമ്മദ് അല്‍ ബുഷ്തിര്‍ എന്ന സൗദി പൗരനായിരുന്നു. അല്‍ഹസയിലെ അല്‍മൂസാ ആശുപത്രിയില്‍ നിന്ന് അരാംകോ ആശുപത്രിയില്‍ ജോലിസംബന്ധമായി കാര്യത്തിനായി പോകുമ്പോഴായിരുന്നു യൂട്യൂബറും വ്‌ളോഗറും കലാകാരനുമായ ഷിബിയില്‍ കോടിയേരിയുടെ അപരന്‍ കണ്ണുടക്കിയത്.
അമ്പരപ്പും വിസ്മയും കൗതുകത്തിനു വഴിമാറിയപ്പോള്‍ കൈയിലുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ വിഡിയോയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ കോടിയേരിയുടെ അപരനെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആര്‍ക്കും സമീപിക്കാവുന്ന, മുഖം നിറയെ ചിരിയുള്ള സൗമ്യനായ കോടിയേരിയുടെ ചിത്രവും വിഡിയോയുമൊക്കെ ഫരീദിന് കാട്ടിക്കൊടുത്തു.
ഇത് കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാവും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുമായിരുന്നുവെന്നു പറഞ്ഞു പരിചയപ്പെടുത്തി. കോടിയേരിയുടെ ചിത്രവും വിഡിയോയും കണ്ട ഫരീദിനും കൗതുകവും വിസ്മയവും ചിരിയും അടക്കാനായില്ല. തന്റെ ചിത്രവും കോടിയേരിയുടെ ചിത്രവും മാറി മാറി നോക്കി പിന്നെ ചെറു പുഞ്ചിരിയോടെ, അതെ, കോടിയേരിയുടെ അതേ ചിരിയെ ഓര്‍മ്മിപ്പിക്കും വിധം ചിരിച്ചുകൊണ്ടു പറഞ്ഞു. ശരിക്കും എന്റെ അഖു(സഹോദരന്‍) ആണെന്നേ പറയു, അവിശ്വസനീയമായിരിക്കുന്നു.
തുടര്‍ന്നാണ് ഷിബി മോഹനന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നത്. വിഡിയോയും പോസ്റ്റുമൊക്കെ വൈറലായതോടെ സൗദി സ്വദേശിയായ ഫരീദും സ്‌നാപ്ചാറ്റിലടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ തന്റെയും കോടിയേരിയുടേയും ചിത്രങ്ങളും ഷിബിമോഹനന്‍ ചെയ്ത റീല്‍സുമൊക്കെ ഷെയര്‍ ചെയ്തു. കൂടാതെ കുടുംബത്തോടും ഈ അതിശയവിവരം പങ്കുവച്ചു.
വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ മലയാളികളുടേയും പ്രവാസികളുടേയും ശ്രദ്ധ നേടിയതോടെ ധാരാളം സ്വദേശി സുഹൃത്തുക്കളടക്കം തന്നെ വിളിച്ചതായി ഫരീദ് പറയുന്നു. ഇന്ത്യയില്‍ തന്നെപ്പോലെയുള്ള രൂപ സാദൃശ്യമുള്ള ഒരു വലിയ നേതാവ്, മുന്‍ മന്ത്രി ഉണ്ടായിരുന്നുവെന്നും മറ്റും കാട്ടി കോടിയേരിയുടെ പലതരം പടങ്ങളും വിഡിയോകളും അയച്ചു തന്നതായും ഫരീദ് സന്തോഷത്തോടെ പറഞ്ഞു. അല്‍ ഹസയിലെ അരാംകോയുടെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യിക്കുന്നതിനായി രോഗിയുമായി എത്തിയതായിരുന്നു സ്വകാര്യ ആതുരസേവന സ്ഥാപനത്തില്‍ ജീവനക്കാരനായ ഫരീദ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo