
kerala police : പ്രവാസ കാലത്തെ സുഹൃത്തിന്റെ മകളുമായി സൗഹൃദത്തിലായി; കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ്; പൊലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് പ്രവാസിയായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി കൊല്ലപ്പെട്ടത്. ഹോട്ടലുടമ സിദ്ദിഖിന്റെ (58) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിദ്ദിഖും കേസിലെ പ്രതിയായ ഫര്‍ഹാനയും (19) തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന സമയത്ത് സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇതുവഴിയാണ് ഫര്‍ഹാനയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഫര്‍ഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് ഷിബിലിക്ക് ഹോട്ടലില്‍ ജോലി നല്‍കിയത്. സിദ്ദിഖിന്റെ എ ടി എം നമ്പരും യു പി ഐ പാസ്വേഡുമൊക്കെ പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സിദ്ദിഖിന്റെ സ്ഥാപനം. സപ്ലേയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഇയാള്‍ ഇവിടെ ജോലിക്കുണ്ടായിരുന്നത്. പെരുമാറ്റദൂഷ്യം കാരണം പതിനെട്ടാം തീയതി പറഞ്ഞുവിട്ടു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത്.
ഫര്‍ഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് സിദ്ദിഖ് ഹോട്ടലില്‍ മുറിയെടുത്തതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോള്‍ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. ഈ മാസം 22 നാണ് മലപ്പുറം തിരുര്‍ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലില്‍ രണ്ട് മുറികള്‍ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്. പ്രതികളെ രാത്രിയോടെ കേരളത്തില്‍ എത്തിക്കും.
അതേസമയം സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫര്‍ഹാനയും ആഷികും ചേര്‍ന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ഫര്‍ഹാനയുടെ അച്ഛനും സിദ്ദിഖും തമ്മില്‍ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫര്‍ഹാനയും സിദ്ദിഖും തമ്മില്‍ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാല്‍ ചെറുക്കാനാണ് ഫര്‍ഹാന ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. ഷിബിലി കത്തി കരുതിയിരുന്നതും ഇതിനായിരുന്നു. സിദ്ദിഖിനെ നഗ്‌നനാക്കി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുക്കുകയായിരുന്നു. തുടര്‍ന്ന് സിദ്ദിഖിനെ ആഷിക് ചവിട്ടി വീഴ്ത്തി. ഫര്‍ഹാന നല്‍കിയ ചുറ്റിക കൊണ്ടാണ് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുന്നത്.
ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫര്‍ഹാനയുടെ ഉമ്മ പറഞ്ഞിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഫര്‍ഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫര്‍ഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ 7-ാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ല്‍ ഷിബിലിക്കെതിരെ ഫര്‍ഹാന തന്നെ പോക്സോ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഉമ്മ പറഞ്ഞു.
Comments (0)