യുഎഇയില്‍ നഫീസ് സ്‌കീമില്‍ കൃത്രിമം കാണിച്ച സ്വകാര്യ സ്ഥാപന ഉടമയ്ക്ക് ശിക്ഷ. നഫീസ് സ്‌കീം പ്രകാരം 296 എമിറേറ്റികളെ കബളിപ്പിച്ച സ്വകാര്യ സ്ഥാപന ഉടമയ്ക്കും മാനേജര്‍ക്കുമാണ് ജയില്‍ ശിക്ഷ ലഭിച്ചത്. 296 സ്വദേശികളുടെ പേരില്‍ കമ്പനി കൃത്രിമം കാണിച്ചുവെന്നും പണം തട്ടിയെന്നുമാണ് കണ്ടെത്തിയത്. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സ്വദേശികളെ നിയമിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ സഹായം നല്‍കുന്ന നാഫിസ് പദ്ധതി പ്രകാരം 296 സ്വദേശികളെ ഈ കമ്പനി ട്രെയിനികളായി നിയമിച്ചു. ഇവര്‍ക്ക് ഇ-കൊമേഴ്‌സ്, കൊമേഴ്‌സ്യല്‍ ലിറ്റിഗേഷന്‍ എന്നീ മേഖലകളില്‍ പരിശീലനം നല്‍കാനെന്ന പേരില്‍ കമ്പനി നാഫിസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ നിശ്ചിത തുക ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് കമ്പനി നിര്‍ദേശിച്ചു. ചില ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത് ചെലവഴിക്കുകയെന്നായിരുന്നു കമ്പനി പറഞ്ഞത്. എന്നാല്‍ പണം നല്‍കാത്തവരെ പരിശീലനത്തിന്റെ മൂല്യനിര്‍ണയത്തില്‍ പരാജയപ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തി.
ഈ വര്‍ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കിയതോടെ ചില സ്ഥാപനങ്ങള്‍ ഇതില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരത്തിലുള്ള 20 സ്ഥാപനങ്ങളെ കണ്ടെത്തിയിരുന്നു. കൃത്രിമം കാണിക്കുന്ന ഓരോ സ്വദേശി ജീവനക്കാരന്റെയും പേരില്‍ ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഇതിന് പുറമെ നാഫിസ് പദ്ധതി വഴി ലഭിച്ച ധനസഹായം നിര്‍ത്തലാക്കുകയും അതുവരെ നല്‍കിയവ തിരിച്ചെടുക്കുകയും ചെയ്യും.