ദുബായില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ശേഷം ഇന്ത്യന്‍ പ്രവാസി രക്ഷപ്പെട്ടു. സംഭവത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക്് ഒരു മാസം ജയില്‍ ശിക്ഷ വിധിച്ച് കോടതി. നേരത്തെ ദുബായ് ട്രാഫിക് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ജയില്‍ ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. എന്നാല്‍ കീഴ്‌കോടതി വിധിച്ച 20,000 ദിര്‍ഹത്തിന്റെ പിഴത്തുക അപ്പീല്‍ കോടതി 10,000 ദിര്‍ഹമാക്കി കുറയ്ക്കുകയും പ്രതിയെ നാടുകടത്തണമെന്ന ഉത്തരവ് റദ്ദാക്കുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നവംബര്‍ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബര്‍ദുബായിലെ അല്‍ മന്‍ഖൂല്‍ ഏരിയയിലുള്ള ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പുലര്‍ച്ചെ 3.40നാണ് പ്രതി വാഹനം ഓടിച്ചത്. ഈ സമയം റോഡിലേക്ക് കാല്‍ നീട്ടിവെച്ച് റോഡരികില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ വാഹനം ഇടിച്ചു. അപകടത്തില്‍ ഒരു സ്ത്രീയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് സ്ത്രീയെ കാണാന്‍ കഴിഞ്ഞില്ലെന്ന് കേസ് രേഖകള്‍ പറയുന്നു. വാഹനത്തില്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളായിരുന്നു പ്രധാന സാക്ഷി. അപകടം സംഭവിച്ചുവെന്ന് മനസിലായപ്പോള്‍ പ്രതി വാഹനം നിര്‍ത്തി. ഇരുവരും പുറത്തിറങ്ങി സ്ത്രീയുടെ അടുത്തേക്ക് ചെന്നു. ഈ സമയത്ത് പ്രതിയുടെ ശരീരത്തില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ചെന്ന് മനസിലായതോടെ പ്രതിയോട് കാര്‍ ഓടിക്കരുതെന്ന് ഇയാള്‍ നിര്‍ദേശം നല്‍കി.
ഒപ്പമുണ്ടായിരുന്ന ആള്‍ പൊലീസിനെയും ആംബുലന്‍സിനെയും വിവരമറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ പ്രതി വീണ്ടും വാഹനത്തില്‍ കയറി. വാഹനം നേരെ പാര്‍ക്ക് ചെയ്യാനെന്നാണ് പറഞ്ഞതെങ്കിലും കാറില്‍ കയറി വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.